Kerala
കോട്ടയം: ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് മുണ്ടക്കയം ടൗണിലുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല. മധുരയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്.
അപകട സമയത്ത് 45 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനു പിന്നാലെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.
ബസ് പൂർണമായി കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു. അപകടത്തെ തുടർന്ന് കുമളി, കട്ടപ്പന ഭാഗത്തേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ്.
Kerala
കോതമംഗലം: കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തീപിടിത്തത്തിൽ ബസ് പൂര്‍ണമായും കത്തിനശിച്ചു. എറണാകുളം കോതമംഗലം തലക്കോട് രാത്രിയോടെയാണ് സംഭവം. കോട്ടപ്പടി ഭാഗത്തു നിന്നു വരുകയായിരുന്ന ബസാണ് കത്തിനശിച്ചത്.
ശാന്തൻപാറ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. തീ ഉയര്‍ന്ന ഉടനെ ബസിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. വിവാഹ ചടങ്ങിന് പോയി തിരിച്ചു വരുന്നതിനിടെയാണ് ബസിന് തീപിടിച്ചത്. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ബസിന് തീപിടിച്ചത് റോഡിൽ ഗതാഗത തടസമുണ്ടാക്കി.
Kerala
വെഞ്ഞാറമൂട്: വാമനപുരം അമ്പലമുക്കിൽ റിംഗ് റോഡിൽ ടൂറിസ്റ്റ് ബസും പിക്അപ് വാനും കൂട്ടിയിടിച്ച് അപകടം. ആളപായമില്ല.
രാവിലെ 11 മണിയോടെ വട്ടയം ഇറക്കത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് പിക് അപ്പ് വാനിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട വാൻ സമീപത്തെ വീടിന്റെ മതിലും ഇടിച്ചു തകർത്താണ് നിന്നത്.
ജില്ലാ പഞ്ചായത്ത് അംഗമായ പി.വി. രാജേഷിന്റെ വീടിന്റെ മതിലാണ് തകർന്നത്. വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു.
Kerala
ആലപ്പുഴ: ചേപ്പാട് ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. ആർക്കും പരിക്കില്ല. കൃപാസനത്തിലേക്ക് പോകുകയായിരുന്ന ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്.
ഇന്ന് രാവിലെയായിരുന്നു അപകടം. കായംകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ബസ് ചായകുടിക്കാൻ ഒരു കടയ്ക്ക് മുമ്പില്‍ നിർത്തിയിരുന്നു.
ഇവിടെ നിന്നും മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഡിവൈർ ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും അതാണ് അപകട കാരണമെന്നും പോലീസ് പറഞ്ഞു.
Kerala
കണ്ണൂർ : ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. വിരാജ്പേട്ടയിൽനിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്.
തിങ്കളാഴ്ച രാവിലെ ആറിനുണ്ടായ സംഭവത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. അപകട സമയത്ത് ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിച്ചതോടെ ഇരുവരും പുറത്തിറങ്ങി.
പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഇരിട്ടിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചിരുന്നു.
Kerala
കുറവിലങ്ങാട്: എംസി റോഡ് കോട്ടയം കുറവിലങ്ങാടിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കണ്ണൂർ ഇരട്ടി സ്വദേശി സിന്ധു (45)ആണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ടോടുകൂടി ചീങ്കല്ലയിൽ പള്ളിക്ക് സമീപത്തായിരുന്നു അപകടമുണ്ടായത്.
ഇരട്ടി സ്വദേശികൾ സഞ്ചരിച്ച ബസ് തിരുവന്തപുരത്തേക്ക് പോയി അവിടെനിന്ന് തിരികെ ഇരട്ടിയിലേക്ക് പോകുന്പോഴായിരുന്ന അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നെന്നാണ് കരുതുന്നത്.
49ഓളം പേർ ബസിൽ ഉണ്ടായിരുന്നെന്നാണ് സൂചന. 18 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.